Skip to main content

അഹം - ഒരു വിവരണം

ഞാന്‍ ജോസ്മോന്‍ ജോര്‍ജ്ജ്. കേരളത്തിലെ കോട്ടയം ജില്ലയില്‍ തിടനാട് എന്ന കൊച്ച് ഗ്രാമത്തിലെ വാഴയില്‍ കുടുംബത്തില്‍ ജോര്‍ജ്ജ് മേരി ദമ്പതികളുടെ നാലു മക്കളില്‍ നാലാമത്തവനായി ജനിച്ചു.

അപ്പച്ചന്‍ (അങ്ങനെയാണ് ഞാന്‍ എന്റെ പിതാമഹനെ വിളിക്കുന്നത്) ഒരു കലാകാരനായിരുന്നു. വിശദമായി പറഞ്ഞാല്‍ ഒരു സകലകലാ വല്ലഭന്‍... ഓയില്‍ പെയിന്റിംഗായിരുന്നു അദ്ദേഹത്തിന്റെ ജോലി. എന്നാല്‍ അദ്ദേഹം അത് കൂടാതെ, നാടകങ്ങള്‍ക്ക് പിന്നണിഗായകനായും, ഭാഗവതരായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഒരു നല്ല കൈനോട്ടക്കാരന്‍ കൂടിയായിരുന്നു. പിന്നിട് അദ്ദേഹം റബര്‍ വെട്ടുക എന്ന ജോലി മാത്രമാക്കി... അതിന് കാരണവുമുണ്ടായിരുന്നു....!

അമ്മ..., അമ്മ ഒരു തയ്യല്‍ ടീച്ചര്‍ ആയിരുന്നു. തയ്യല്‍ക്കാരിയായിരുന്നു എന്ന് സിംബളായി പറയാം. അമ്മ ഒത്തിരി പാവമാണ്! ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി ജീവിതം മാറ്റി വച്ച ഒരമ്മ. ഇടക്ക് അപ്പച്ചന്‍ റ്റൈഫോയിഡ് പനി പിടിച്ച് കലശലായി... മരണത്തെ മുഖാമുഖം കണ്ട്, അന്ത്യകൂദാശ പോലും കൊടുത്തതാണ്. ഞങ്ങളുടെ ഭാഗ്യം കൊണ്ട് അപ്പച്ചനെ മുകളിലിരിക്കുന്നവന്‍ ഞങ്ങള്‍ക്ക് തിരിച്ച് തന്നു. അതിനു ശേഷം അപ്പച്ചന് ജോലിക്ക് പോകുക ബുദ്ധിമുട്ടായിരുന്നു. അമ്മ തളര്‍ന്നില്ല...!! രാത്രിയും പകലും വേര്‍തിരിക്കാതെ അമ്മ തന്റെ തയ്യല്‍ മിഷ്യനോട് കിന്നാരം പറഞ്ഞ് കുടുംബം പച്ച പിടിപ്പിച്ചു. അന്ന് ചേട്ടന്‍ കോളേജില്‍ പോകുന്നതേ ഉള്ളു. ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും, ഞാന്‍ ഉണരുമ്പോഴും അമ്മ തന്റെ തയ്യല്‍ മിഷ്യനോടൊപ്പം കിന്നരിക്കുന്നുണ്ടാവും. - ഒരിക്കലും അരമ്മയെ മനസിലാക്കാന്‍ മക്കള്‍ക്കാവില്ല.... അതിന് ഈ ജീവിതം മതിയാവില്ല.

ചേട്ടന്‍...! എബ്രാഹം ജോര്‍ജ്ജ്, പ്രിന്‍സിപ്പാള്‍ ഓഫ് ജവഹര്‍ നവോദയ വിദ്യാലയ്, കാർഗിൽ & ലേഗ്, കാശ്മീർ. എനിക്കഭിമാനമാണ് അങ്ങനെ പറയാന്‍. അദ്ദേഹം ഒരു മാജിക് കാരനായി എനിക്ക് തോന്നിയിട്ടുണ്ട്...! ചേട്ടന്‍ ഉണ്ടാക്കിയതെല്ലാം ശൂന്യതയില്‍ നിന്നയിരുന്നു. റബര്‍ ഷീറ്റ് അടിക്കാന്‍ അപ്പച്ചന്‍ ചേട്ടനെ പറഞ്ഞ് വിടുമ്പോള്‍.. അമ്മ അപ്പച്ചനെ ഓര്‍മ്മിപ്പിക്കും... “അപ്പച്ചാ..., അവന് ഒത്തിരി പഠിക്കാനുള്ളതാ...” എന്ന്. “പിന്നെ അവനിപ്പം പഠിച്ച് കലക്‍ടര്‍ ആവാന്‍ പോകുവല്ലേ...?” എന്ന് അപ്പച്ചനും. ജീവിതത്തിന്റെ കഷ്ടപാടുകളെ കണ്ടില്ലെന്ന് നടിച്ച് തളരാതെ മുന്നേറാന്‍ ചേട്ടനെ പ്രേരിപ്പിച്ചത് എന്താണെന്നെനിക്കറിയില്ല. ഞാനും ചേട്ടനും തമ്മില്‍ ഒരുപാട് അന്തരങ്ങള്‍ ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. സ്വഭാവത്തില്‍ അന്തരം ഉണ്ട് എന്ന് ഞാന്‍ പറഞ്ഞില്ലെങ്കിലും, ഞങ്ങളെ രണ്ടുപേരേയും അറിയുന്നവര്‍ പറയാറുണ്ട്. കുടുംബം നാശത്തിലേക്ക് കൂപ്പ് കുത്തുമായിരുന്നില്ലെങ്കിലും, കഷ്‌ടപാടുകള്‍ ഏറി വന്നപ്പോള്‍ എല്ലാ ഉത്തരവാദിത്വങ്ങളും സ്വയം തലയിലേറി ചേട്ടന്‍ നടന്നു... തളരാതെ... തകരാതെ...! ഇല്ലായ്മയുടെ ദിനങ്ങളെ കഴിഞ്ഞ ഇന്നലെകളാക്കി. ചേട്ടന്‍ വിവാഹം കഴിച്ച് നാല് കുട്ടികളുമുണ്ട് ഇന്ന്. എന്നാല്‍ ഇന്നും എല്ലാം കാത്ത് പരിപാലിക്കുകയാണ് ഒരു കൂട്ടുകുടുംബത്തിലെ വലിയേട്ടനായി.

ലൌലിചേച്ചി - ചേട്ടത്തി - എന്ന് ഞാന്‍ വിളിക്കുന്നു. ചേട്ടന്‍ ഭാഗ്യവാനാണ്..., ഞങ്ങളും...! അതുകൊണ്ടാണ് ലൌലിചേച്ചി എന്റെ വീട്ടിലെ മരുമകളായത്. അമ്മയേക്കാള്‍ സ്വല്പം താഴെ, ചേച്ചിമാരേക്കാള്‍ ഒരു പടി മുകളില്‍ ഞാന്‍ എന്റെ ചേട്ടത്തിയെ കാണുന്നു. എന്നും ചേട്ടന് വേണ്ടിയും, കുടുംബത്തിന് വേന്ണ്ടിയും നിലകൊള്ളുന്ന ഒരു നല്ല - ഒരുപാട് നല്ല ചേട്ടത്തി. ചേട്ടന് നാല് കുട്ടികള്‍: ഡെബിന്‍, ഡാലിയ, ഡിംബിള്‍, ഡാനി.

ഫെമിനാചേച്ചി: സി. സെറിന്‍. എന്റെ മൂത്ത ചേച്ചിയാണ്. കോതമംഗലം സെന്റ് ജോസഫ് - ധര്‍മഗിരി മഠത്തില്‍ ചേര്‍ന്ന് സിസ്റ്ററായി. ഇപ്പോള്‍ ലക്നൌ-ലെ മാവ് എന്ന സ്ഥലത്താണ്. കുട്ടിക്കാലം മുതല്‍ ചേച്ചിയുടെ ആഗ്രഹമായിരുന്നു, സിസ്റ്ററാവുക എന്നത്. ഒത്തിരി പാവം. ചേച്ചി ആരോടെങ്കിലും ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. എനിക്ക് ഫെമിനാചേച്ചിയോടായിരുന്നു എന്നും ഇത്തിരി സ്നേഹം കൂടുതല്‍. അതിന് പ്രത്യേക കാരണമൊന്നുമില്ലായിരുന്നു. അപ്പച്ചന്റെ എല്ലാ കലാവാസനയും ഒന്നടങ്കം കിട്ടിയത് ചേച്ചിക്കാണ്. പാട്ടുകാരി, വരകാരി, അഭിനേത്രി, ഇതിനൊക്കെ പുറമേ ഡാന്‍സ്കാരി. ചേച്ചി എന്നും ശാന്തതയുടെ പര്യായമായിരുന്നു... ഇന്നും അതെ...!!!

ജോര്‍ജിയാചേച്ചി: മുംബയിലെ ഹിന്ദുജാ ഹോസ്പിറ്റലില്‍ നഴ്സിംഗ് സൂപ്പർവൈസറായി ജോലി ചെയ്യുന്നു. എന്റെ നന്മയായിരുന്നു എന്നും ചേച്ചിയുടെ മനസില്‍. ഞാനൊരു പൂ ചോദിച്ചാല്‍ പൂന്തോട്ടം നല്‍കുന്ന ചേച്ചി. എന്നെ ഇത്രമാത്രം മനസിലാക്കാന്‍ മറ്റാര്‍ക്കും കഴിയുമായിരുന്നില്ല. ചേച്ചി എന്നെ ഒരുപാട് സ്നേഹിച്ചു... സ്നേഹിക്കുന്നു. പലപ്പോഴും എനിക്കാ സ്നേഹം തിരിച്ചു നല്‍കാന്‍ കഴിയാറുമില്ല. ചേച്ചി വിവാഹം കഴിച്ച് രണ്ട് ആണ്‍കുട്ടികളുമുണ്ട്. അളിയന്‍: സിബി - സ്നേഹിക്കാന്‍ അറിയാവുന്ന ഒരളിയന്‍. ശാസനയിലും ഉണ്ട് സ്നേഹമദ്ദേഹത്തിന്. ചേച്ചിയുടെ കുട്ടികള്‍: ജോയല്‍, സിറില്‍.

പിന്നെ ഞാന്‍....!!!

Comments

കനല്‍ said…
ഞാന്‍ തേങ്ങ ഉടയ്ക്കുന്നു....
ഒരു നല്ല കൂട്ടുകാരന്റെ..
കുടുംബ പശ്ചാത്തലം നല്ല രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു.ഇവിടെ ആദ്യ കമന്റിട്ട ഞാന്‍ പ്രശസ്തനാവാന്‍ പോകുന്നു.അതേ വാഴേ നിന്നില്‍ ഞാന്‍ നാളത്തെ ഒരു പ്രശസ്തനായ ഒരു എഴുത്തുകാരനെ കാണുന്നു...
ഇതിലും ഭംഗിയായി പറയാനാവില്ല.
നല്ല വിവരണം. എല്ലാവരേയും നേരില്‍ കണ്ടതു പോലെ. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം.
അതിനായ്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ആദ്യത്തെ രണ്ട് പേര്‍ പറഞ്ഞത് തന്നെ. കുടുംബത്തെ വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു-ബന്ധങ്ങളെയും.
മൂസാക്കക്കും, ബാജിക്കും, വക്കാരിമഷ്‌ടനും... നന്ദി..!!

കുടുംബത്തേക്കുറിച്ച് കൂടുതല്‍ എഴുതാന്‍ ആര്‍ക്കും വാക്കുകള്‍ കൊണ്ട് കഴിയുന്നതല്ല എന്നെന്നിക്ക് തോന്നി ഇതെഴുതിയ സമയത്ത്...!! അത്രക്ക് ആഴമുണ്ടാ ബന്ധങ്ങള്‍ക്കും അതിന്റെ പരപ്പിന്നും.

എന്റെ ശ്രമം ഒരു പരിധി വരെ വിജയമായിരുന്നു എന്ന് നിങ്ങളുടെ വാക്കുകളില്‍ നിന്നറിഞ്ഞു... സന്തോഷം...!! നന്ദി...!
Brilliant and sincere description. It truly depicts the ideal family that everyone dreams. Keep writing Jose.
Abdhul Vahab said…
ശരിക്കും വളരെ നര്‍മ്മത്തില്‍ ചാലിച്ചു ദുഖങ്ങള്‍ ലയിപ്പിച്ചു നേര്‍പ്പിച്ച ഒരു മധുരം അല്ലെ ജോസേ...............

ഇല്ലായ്മയിലും വല്ലായ്മയിലും എന്നും എപ്പോഴും സ്നേഹിച്ചു ഒരുമിച്ചു കഴിയാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.......................
പ്രിയപ്പെട്ട ജോസ്മോന്‍ ...

ഒരു മഴ നനഞ്ഞു തോര്‍ത്തിയ സുഖം...
വളരെ നന്നായിരിക്കുന്നു കൂട്ടുകാരാ...

ജയ്മോന്‍ ചക്കാലയില്‍

Popular posts from this blog

അമ്മ.... എന്റെ അമ്മ...!!!!

അങ്ങനെ എനിക്ക് മറ്റൊരമ്മയെ കൂടി കിട്ടി. അവിചാരിതമായി ഒര്‍ക്കുട്ടില്‍ കണ്ടുമുട്ടിയ സുഹൃത്തിനെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ അവിടെ നിന്നെനിക്ക് കിട്ടിയത് ഒരമ്മെയെ കൂടി ആയിരുന്നു. ആ സുഹൃത്തിന്റെ അമ്മയെ ഞാന്‍ അമ്മയെന്ന് ആദ്യം വിളിച്ചത് ഒരു ബഹുമാനം കൊണ്ടായിരുന്നു. പിന്നെ ആ അമ്മയുമായി കുറെ നേരം ചാറ്റില്‍ സംസാരിച്ചപ്പോള്‍ ഞാനിടക്ക് അറിയാതെ കണ്ണു തുടക്കേണ്ടി വന്നു. എന്റെ അമ്മ തന്നെയാണിതെന്ന് എന്റെ മനസ് പറഞ്ഞു. ഇടക്കെപ്പോഴോ മോനെ എന്നു വിളിച്ചപ്പോള്‍, ഞാനറിയാതെ വീണ്ടും കണ്ണു നിറഞ്ഞു. പിന്നെ എന്റെ ബ്ലോഗില്‍ അമ്മ വീണ്ടൂം എഴുതി... “മോനേ... ................................................... .................................. എല്ലാം നല്ലതിനെന്നു കരുതുക...!” എന്നെ സംബന്ധിച്ചിടത്തോളം, എന്റെ സ്വന്തം അമ്മക്ക് പകരം വയ്ക്കാനാര്‍ക്കുമാവില്ലെന്നറിയാം. എന്നാലും ചില അമ്മമാര്‍, ഇങ്ങനെ അമ്മയാവാനായി പിറന്നവരാണെന്ന് തോന്നും. അമ്മ എന്ന പദത്തിനര്‍ത്ഥം മനസിലാക്കുന്ന ചില അമ്മമാര്‍. മാതൃത്വത്തിന്റെ പര്യായങ്ങള്‍. ഈ ഓര്‍മ്മയും ഞാന്‍ അമ്മക്കായി സമര്‍പ്പിക്കുന്നു... എന്റെ അമ്മക്കായി... പിന്നെ എല്ലാ അമ്മമാര്‍ക്കുമായി....!!

വിശുദ്ധമാവുന്ന എന്റെ ഭരണങ്ങാനം...

എന്റെ നാടായ തിടനാട് നിന്നും അന്നൊക്കെ ഏതാണ്ട് മൂന്ന് രൂപ മുടക്കിയാല്‍ ഭരണങ്ങാനത്ത് എത്താമായിരുന്നു. ആദ്യമായി ഞാന്‍ ഭരനങ്ങാനത്ത് പോകുന്നത് അമ്മയുടെ കൈയും പിടിച്ചായിരുന്നു. ഭരണങ്ങാനത്തിനു തൊട്ടടുത്തായുള്ള മേരിഗിരി ഹോസ്പിറ്റലില്‍ ആരൊയോ കാണാന്‍ പോയിട്ട് വരുന്ന വഴിയായിരുന്നു ആദ്യമായി അമ്മ എന്നെ ഭരണങ്ങാനത്ത് കൊണ്ടു പോയത്. ഭരണങ്ങാനത്ത് ബസിറങ്ങുന്നിടത്ത് മുന്നില്‍ തന്നെ കാണുക അല്‍‌ഫോന്‍സാമ്മ ജീവിച്ചു മരിച്ച ക്ലാരമഠമാണ്. അന്നെനിക്ക് വ്യക്തമായി അറിയില്ല ആരാണ് ഈ അല്‍‌ഫോന്‍സാമ്മ എന്ന്. അമ്മ എനിക്കന്ന് ബസില്‍ ഇരുന്ന് പറഞ്ഞു തന്നു. ഈയിടെ മാര്‍പ്പാപ്പാ കോട്ടയത്ത് വന്ന് ഈ അമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു എന്നു വരെ പറഞ്ഞു തന്നു. എനിക്കന്ന് അധികമൊന്നും മനസിലായില്ലെങ്കിലും ഇത്രയും മനസിലായി അന്ന്. ഒത്തിരി നല്ലതായി ജീവിച്ച് മരിച്ച് ഈശോയുടെ അടുക്കല്‍ എത്തിയ ഒരാളാണ് ഈ അല്‍‌ഫോന്‍സാമ്മ എന്ന്. എന്റെ കുഞ്ഞുമനസില്‍ അത് ഒരു വലിയ കാര്യം തന്നെ ആയിരുന്നു. അമ്മ എന്റെ കൈയും പിടിച്ച് അല്‍‌ഫോന്‍സാമ്മയുടെ ക്ലാരമഠത്തില്‍ കയറിചെന്നു. തീക്കോയിയിലാണ് (വാഗമണ്ണിനു പോകുന്ന വഴിയില്‍) എന്റെ അമ്മ ജനിച്ച് വളര്‍ന്നത്. അവിടെ

“ജൂറാസിക് പാര്‍ക്ക് - ദ സീക്രെഡ് പാര്‍ട്ട്”

(സ്റ്റീവന്‍ സ്പില്‍ബര്‍ഗിനു പോലുമറിയില്ലാത്ത ജൂറാസിക് പാര്‍ക്കിന്റെ മറ്റൊരു ഭാഗം...!!! എന്റെ ജീവിതത്തിലെ ടേ‍ണിംഗ് പോയിന്റ്..!!!) ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍, ചെമ്മലമറ്റം. എന്‍റെ പഠനം അവിടെയായിരുന്നു... (9-ക്ലാസ് വരെ മാത്രം.) എന്‍റെ വീട് തിടനാട് എന്ന തൊട്ടടുത്ത സ്ഥലത്തും. ഞാനന്ന് 8-ആം ക്ലാസില്‍ പഠിക്കുന്നു. ആയിടക്കാണ് ജൂറാസിക് പാര്‍ക്ക് എന്ന സിനിമയുടെ വാര്‍ത്തകളും പരസ്യങ്ങളും മറ്റും വന്നു തുടങ്ങുന്നത്. കുറെ കലാസ്നേഹികള്‍ ഉണ്ടായിരുന്ന ഞങ്ങളുടെ ക്ലാസില്‍ ജൂറാസിക് പാര്‍ക്കെന്ന സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ചിത്രത്തെക്കുറിച്ച് കുറച്ചൊന്നുമല്ല ചര്‍ച്ചകള്‍ അന്ന് നടന്നിട്ടുള്ളത്. അത്രമാത്രം ചര്‍ച്ചകളും, സംവാദങ്ങളും പ്രസ്തുത സിനിമയേക്കുറിച്ച് മിസ്റ്റര്‍ സ്പില്‍ബര്‍ഗ് പോലും നടത്തിയിട്ടുണ്ടാവില്ലാ. മിക്കവാറും എല്ലാ നോട്ടുബുക്കിന്‍റേയും ആദ്യ പേജില്‍ ജൂറാസിക് പാര്‍ക്കിന്റെ എംബ്ലം നന്നായി വരച്ചിട്ടുണ്ടായിരുന്നു ഞങ്ങളില്‍ പലരും. ഞാനും ജസ്റ്റിനും സോണിയുമൊക്കെയായിരുന്നു ഈ കലാപരിപാടിക്ക് മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. “ഇന്‍ഡ്യാ-റ്റുഡെ” പോലുള്ള അന്ന് എടുത്താല്‍ പൊങ്ങാത്തതായി ഞാന്‍ കരുതിയിരുന്ന ചില മാഗസ